വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവു നമ്മുടെ ആത്മാവിനോടു സാക്ഷ്യം പറയുന്നു

ആത്മാവു നമ്മുടെ ആത്മാവിനോടു സാക്ഷ്യം പറയുന്നു

“ആത്മാവുതന്നെ നമ്മുടെ ആത്മാവിനോടു സാക്ഷ്യം പറയുന്നു.” —റോമ. 8:16.

ഗീതം: 109, 108

1-3. ഏതു സംഭവങ്ങളാണ്‌ പെന്തെക്കൊസ്‌ത്‌ ദിനത്തെ പ്രത്യേകതയുള്ളതാക്കിയത്‌, ആ സംഭവങ്ങൾ എങ്ങനെയാണ്‌ തിരുവെഴുത്തുകളിൽ മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ നിവർത്തിച്ചത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

അന്ന് ഒരു ഞായറാഴ്‌ചയായിരുന്നു. സമയം ഏകദേശം രാവിലെ ഒമ്പതു മണി. യെരുശലേമിലെ ആളുകൾക്ക് ആഹ്ലാദത്തിന്‍റെയും ആവേശത്തിന്‍റെയും ഒരു ദിനമായിരുന്നു അത്‌. കാരണം ഗോതമ്പുകൊയ്‌ത്തിന്‍റെ തുടക്കത്തിലെ വിശുദ്ധ ഉത്സവമായിരുന്ന പെന്തെക്കൊസ്‌ത്‌ ആഘോഷിക്കുകയായിരുന്നു അവർ. അന്നേദിവസം രാവിലെ മഹാപുരോഹിതൻ ആദ്യം നിരന്തരയാഗങ്ങൾ അർപ്പിച്ചു. തുടർന്ന് അദ്ദേഹം ഗോതമ്പിന്‍റെ ആദ്യഫലത്തിൽനിന്ന് ഉണ്ടാക്കിയ പുളിപ്പുള്ള രണ്ട് അപ്പം നീരാജനയാഗമായി അർപ്പിക്കുന്നു. ഏ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ ദിനമായിരുന്നു അത്‌.—ലേവ്യ. 23:15-20.

2 നൂറുകണക്കിന്‌ വർഷങ്ങളായി മഹാപുരോഹിതൻ എല്ലാ വർഷവും ഈ ദിനത്തിൽ നീരാജനയാഗം അർപ്പിച്ചിരുന്നു. ഏ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ സംഭവിച്ച വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തോട്‌ ഈ യാഗം അടുത്തുബന്ധപ്പെട്ടിരുന്നു. യെരുശലേമിലെ ഒരു മാളികമുറിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന യേശുവിന്‍റെ 120 ശിഷ്യന്മാരോടുള്ള ബന്ധത്തിലാണ്‌ അത്‌ സംഭവിച്ചത്‌. (പ്രവൃ. 1:13-15) ഈ സംഭവത്തെക്കുറിച്ച് 800 വർഷങ്ങൾക്കു മുമ്പ് യോവേൽ പ്രവാചകൻ രേഖപ്പെടുത്തിയിരുന്നു. (യോവേ. 2:28-32; പ്രവൃ. 2:16-21) ഇത്ര പ്രധാനപ്പെട്ട എന്താണ്‌ അവിടെ സംഭവിച്ചത്‌?

3 പ്രവൃത്തികൾ 2:2-4 വായിക്കുക. ഏ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ, ദൈവം പരിശുദ്ധാത്മാവിനെ നൽകി അവിടെയുണ്ടായിരുന്ന ആ ക്രിസ്‌ത്യാനികളെ അഭിഷേകം ചെയ്‌തു. (പ്രവൃ. 1:8) തുടർന്ന് അവർക്കു ചുറ്റും കൂടിയ ഒരു ജനക്കൂട്ടത്തോട്‌, ശിഷ്യന്മാർ തങ്ങൾ അപ്പോൾ കണ്ടതും കേട്ടതുമായ അത്ഭുതകാര്യങ്ങളെക്കുറിച്ച് പറയാൻതുടങ്ങി. അവിടെ എന്താണ്‌ സംഭവിച്ചതെന്നും അത്‌ അത്ര പ്രധാനമായിരുന്നത്‌ എന്തുകൊണ്ടാണെന്നും പത്രോസ്‌ അപ്പൊസ്‌തലൻ വിശദീകരിച്ചു. എന്നിട്ട് ആ ജനക്കൂട്ടത്തോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടേണ്ടതിന്‌ മാനസാന്തരപ്പെട്ടു നിങ്ങൾ ഓരോരുത്തരും യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ സ്‌നാനമേൽക്കുവിൻ; അപ്പോൾ പരിശുദ്ധാത്മാവ്‌ എന്ന ദാനം നിങ്ങൾക്കു ലഭിക്കും.” അന്ന് ഏകദേശം 3,000 ആളുകൾ സ്‌നാനമേറ്റു. അവർക്കും പരിശുദ്ധാത്മാവ്‌ ലഭിച്ചു.—പ്രവൃ. 2:37, 38, 41.

4. (എ) പെന്തെക്കൊസ്‌ത്‌ ദിനത്തിൽ സംഭവിച്ച കാര്യങ്ങളിൽ നമ്മൾ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) അനേക വർഷങ്ങൾക്കു മുമ്പ് അതേ ദിവസംതന്നെ ഏത്‌ സുപ്രധാന സംഭവമായിരിക്കാം നടന്നത്‌? (പിൻകുറിപ്പ് കാണുക.)

4 മഹാ പുരോഹിതനും അദ്ദേഹം എല്ലാ പെന്തെക്കൊസ്‌ത്‌ ദിനത്തിലും അർപ്പിച്ച യാഗവും എന്തിനെയാണ്‌ പ്രതിനിധാനം ചെയ്‌തത്‌? മഹാപുരോഹിതൻ യേശുവിനെയും അദ്ദേഹം അർപ്പിച്ച പുളിപ്പുള്ള അപ്പങ്ങൾ യേശുവിന്‍റെ അഭിഷിക്ത ശിഷ്യന്മാരെയും പ്രതിനിധാനം ചെയ്‌തു. പാപികളായ മനുഷ്യരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഈ ശിഷ്യന്മാരെ “ആദ്യഫലങ്ങൾ” എന്നാണ്‌ വിളിക്കുന്നത്‌. (യാക്കോ. 1:18) ദൈവം ഇവരെ തന്‍റെ പുത്രന്മാരായി സ്വീകരിക്കുകയും ദൈവരാജ്യത്തിന്‍റെ ഭാഗമായി സ്വർഗത്തിൽ യേശുവിനോടൊപ്പം രാജാക്കന്മാരായി ഭരണം നടത്താൻ തിരഞ്ഞെടുക്കുകയും ചെയ്‌തിരിക്കുന്നു. (1 പത്രോ. 2:9) ഈ രാജ്യത്തിലൂടെയായിരിക്കും യഹോവ അനുസരണമുള്ള എല്ലാ മനുഷ്യരെയും അനുഗ്രഹിക്കുന്നത്‌. അതുകൊണ്ട് നമ്മുടെ പ്രത്യാശ യേശുവിനോടൊപ്പം സ്വർഗത്തിൽ ജീവിക്കാനാണെങ്കിലും, ഭൂമിയിലെ പറുദീസയിൽ ജീവിക്കാനാണെങ്കിലും ഏ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ നമുക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ്‌. [1]

ഒരു വ്യക്തി അഭിഷിക്തനാകുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌?

5. ഒന്നാം നൂറ്റാണ്ടിൽ ആത്മാഭിഷിക്തരായ എല്ലാവരും ഒരേ വിധത്തിലല്ല അഭിഷേകം പ്രാപിച്ചതെന്ന് നമുക്ക് എങ്ങനെ അറിയാം?

5 അന്ന് മാളികമുറിയിൽ കൂടിവന്നവർ ആ ദിവസം ഒരിക്കലും മറക്കില്ല. അവരിൽ ഓരോരുത്തരുടെയും തലയിൽ തീനാളങ്ങൾപോലെ എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. യഹോവ അവർക്ക് അന്യഭാഷയിൽ സംസാരിക്കാനുള്ള പ്രാപ്‌തി നൽകി. തങ്ങൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു എന്നതിൽ അവർക്ക് ഒരു സംശയവുമില്ലായിരുന്നു. (പ്രവൃ. 2:6-12) എന്നാൽ അഭിഷിക്തരാകുന്ന എല്ലാവരുടെയും കാര്യത്തിൽ ഇങ്ങനെ ശ്രദ്ധേയമായ എന്തെങ്കിലും ഒന്ന് സംഭവിക്കുന്നില്ല. ഉദാഹരണത്തിന്‌, യെരുശലേമിൽ ആ ദിവസംതന്നെ അഭിഷിക്തരായ ആയിരങ്ങളുടെ തലയിൽ തീനാളംപോലുള്ള എന്തെങ്കിലുമൊന്ന് പ്രത്യക്ഷപ്പെട്ടതായി ബൈബിൾ പറയുന്നില്ല. സ്‌നാനമേറ്റപ്പോഴാണ്‌ അവരെല്ലാം അഭിഷിക്തരായത്‌. (പ്രവൃ. 2:38) എന്നാൽ, സ്‌നാനമേറ്റ സമയത്ത്‌ എല്ലാ ക്രിസ്‌ത്യാനികളും അഭിഷിക്തരായില്ല. ശമര്യക്കാർ സ്‌നാനമേറ്റ്‌ അൽപ്പകാലം കഴിഞ്ഞാണ്‌ അഭിഷിക്തരായത്‌. (പ്രവൃ. 8:14-17) അതേസമയം, കൊർന്നേല്യൊസും അവന്‍റെ വീട്ടിലുള്ളവരും സ്‌നാനമേൽക്കുന്നതിനു മുമ്പുതന്നെ അഭിഷിക്തരായി എന്നത്‌ അസാധാരണമായ ഒരു സംഭവമായിരുന്നു.—പ്രവൃ. 10:44-48.

6. എല്ലാ അഭിഷിക്തർക്കും എന്തു ലഭിക്കുന്നു, അത്‌ അവരെ എങ്ങനെ സ്വാധീനിക്കുന്നു?

6 സമാനമായി ഇന്നും, എല്ലാവരും അഭിഷിക്തരാകുന്നത്‌ ഒരേ വിധത്തിലല്ല. ചിലർ തങ്ങളുടെ സ്വർഗീയവിളി പെട്ടെന്നു തിരിച്ചറിഞ്ഞേക്കാം. മറ്റു ചിലർക്ക് തങ്ങൾ അഭിഷിക്തരായി എന്ന വസ്‌തുത അംഗീകരിക്കാനും ഉൾക്കൊള്ളാനും കുറച്ചു സമയം വേണ്ടിവന്നേക്കാം. എന്നാൽ ഇവരുടെയെല്ലാം കാര്യത്തിൽ സംഭവിക്കുന്നത്‌ എന്താണെന്ന് പൗലോസ്‌ അപ്പൊസ്‌തലൻ വിശദീകരിക്കുന്നു: “വിശ്വസിച്ച നിങ്ങളും അങ്ങനെ അവൻ മുഖാന്തരം വാഗ്‌ദാനപ്രകാരമുള്ള പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടു. . . . അത്‌ നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായി തന്നിരിക്കുന്നു.” (എഫെ. 1:13, 14) അതുകൊണ്ട് യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ഈ അഭിഷിക്തർക്ക് സ്വർഗീയപ്രത്യാശയാണുള്ളതെന്ന് ഉറപ്പുകൊടുക്കുന്നു. ഈ വിധത്തിൽ പരിശുദ്ധാത്മാവ്‌ ഒരു അച്ചാരമായി, അതായത്‌ ഭാവിയിൽ അവർ സ്വർഗത്തിൽ എന്നേക്കും ജീവിക്കും എന്നതിന്‍റെ തെളിവായി, അവർക്ക് ലഭിക്കുന്നു.—2 കൊരിന്ത്യർ 1:21, 22; 5:5 വായിക്കുക.

7. സ്വർഗീയപ്രതിഫലം ലഭിക്കാൻ ഓരോ അഭിഷിക്ത ക്രിസ്‌ത്യാനിയും എന്തു ചെയ്യണം?

7 ഒരു ക്രിസ്‌ത്യാനിക്കു ലഭിക്കുന്ന ഈ “അച്ചാരം” അദ്ദേഹത്തിന്‌ ഉറപ്പായും പ്രതിഫലം ലഭിക്കുമെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല. സ്വർഗത്തിലേക്ക് താൻ ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ ഉറപ്പുണ്ട്. എന്നാൽ യഹോവയോട്‌ വിശ്വസ്‌തനായി നിലനിൽക്കുന്നെങ്കിൽ മാത്രമേ അദ്ദേഹത്തിന്‌ പ്രതിഫലം ലഭിക്കുകയുള്ളൂ. പത്രോസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും സുനിശ്ചിതമാക്കുവാൻ നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ. ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്കലും വീണുപോകുകയില്ല. അങ്ങനെ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിന്‍റെ നിത്യരാജ്യത്തിലേക്ക് മഹനീയമായൊരു പ്രവേശനം നിങ്ങൾക്കു ലഭിക്കുകയും ചെയ്യും.” (2 പത്രോ. 1:10, 11) അതുകൊണ്ട്, യഹോവയെ സേവിക്കുന്നതിൽനിന്ന് തന്നെ തടയാൻ ഒരു അഭിഷിക്തക്രിസ്‌ത്യാനി യാതൊന്നിനെയും അനുവദിക്കരുത്‌. അല്ലാത്തപക്ഷം അദ്ദേഹത്തിന്‌ സ്വർഗീയപ്രത്യാശ നഷ്ടമാകും.—എബ്രാ. 3:1; വെളി. 2:10.

ഒരു വ്യക്തി അഭിഷിക്തനാണെന്ന് അറിയുന്നത്‌ എങ്ങനെ?

8, 9. (എ) ഒരു വ്യക്തി അഭിഷിക്തനാകുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പലർക്കും ബുദ്ധിമുട്ടുള്ളത്‌ എന്തുകൊണ്ട്? (ബി) സ്വർഗത്തിലേക്കുള്ള ക്ഷണം കിട്ടിയോ എന്ന് ഒരു വ്യക്തി എങ്ങനെ തിരിച്ചറിയും?

8 ഒരു വ്യക്തിയെ ദൈവം അഭിഷേകം ചെയ്യുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് ഇന്നത്തെ ദൈവദാസരിൽ മിക്കവർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്‌. ഇത്‌ തികച്ചും സ്വാഭാവികമാണ്‌. കാരണം അവർ ആത്മാഭിഷേകം പ്രാപിച്ചിട്ടില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌ സ്വർഗത്തിൽ ജീവിക്കാനല്ല, ഭൂമിയിൽ നിത്യം ജീവിക്കാനാണ്‌. (ഉല്‌പ. 1:28; സങ്കീ. 37:29) എന്നാൽ ഒരു വ്യക്തിയെ അഭിഷേകം ചെയ്യുമ്പോൾ ദൈവം ആ വ്യക്തിയെ സ്വർഗത്തിൽ രാജാവും പുരോഹിതനുമായി സേവിക്കാൻ തിരഞ്ഞെടുക്കുകയാണ്‌. അതുകൊണ്ട് അഭിഷിക്തരുടെ പ്രത്യാശയ്‌ക്കും അവർ ചിന്തിക്കുന്ന വിധത്തിനും മാറ്റമുണ്ടാകുന്നു. അവർ സ്വർഗത്തിൽ ജീവിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.—എഫെസ്യർ 1:18 വായിക്കുക.

9 ഒരു വ്യക്തിക്ക് സ്വർഗത്തിലേക്കുള്ള ക്ഷണം ലഭിച്ചോ എന്ന് ആ വ്യക്തി എങ്ങനെ തിരിച്ചറിയുന്നു? ‘വിശുദ്ധന്മാരായി വിളിക്കപ്പെട്ടവരായിരുന്ന’ റോമിലെ അഭിഷിക്തസഹോദരങ്ങളോട്‌ പൗലോസ്‌ എന്താണ്‌ പറഞ്ഞതെന്ന് ശ്രദ്ധിക്കുക: “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, “അബ്ബാ, പിതാവേ” എന്നു നാം വിളിക്കുന്ന പുത്രത്വത്തിന്‍റെ ആത്മാവിനെയത്രേ നിങ്ങൾ പ്രാപിച്ചത്‌. നാം ദൈവത്തിന്‍റെ മക്കളാകുന്നു എന്ന് ആത്മാവുതന്നെ നമ്മുടെ ആത്മാവിനോടു സാക്ഷ്യം പറയുന്നു.” (റോമ. 1:1; 8:15, 16) ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തി യേശുവിനോടൊപ്പം സ്വർഗത്തിൽ രാജാവായി ഭരിക്കാൻ ക്ഷണം ലഭിച്ച ആളാണോ എന്ന് ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് അദ്ദേഹത്തിനു വ്യക്തമാക്കിക്കൊടുക്കും.—1 തെസ്സ. 2:11.

10. ഒരു അഭിഷിക്തക്രിസ്‌ത്യാനിയെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന് 1 യോഹന്നാൻ 2:27-ൽ പറഞ്ഞിരിക്കുന്നതിന്‍റെ അർഥമെന്താണ്‌?

10 ദൈവത്തിൽനിന്നുള്ള ഈ പ്രത്യേക ക്ഷണം ലഭിച്ചവർക്ക് മറ്റൊരു ഉറവിൽനിന്നുമുള്ള സാക്ഷ്യത്തിന്‍റെ ആവശ്യമില്ല. ഒരു സംശയത്തിനും ഇടനൽകാതെ യഹോവ അവർക്ക് ആ ബോധ്യം നൽകിയിട്ടുണ്ട്. അഭിഷിക്തക്രിസ്‌ത്യാനികളോട്‌ അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചിരിക്കുകയാൽ സത്യം അറിയുന്നു.” യോഹന്നാൻ കൂട്ടിച്ചേർക്കുന്നു: “അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട് ആരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവനാലുള്ള അഭിഷേകം വ്യാജമല്ല, സത്യമായിരിക്കുകകൊണ്ടും അതു നിങ്ങൾക്കു സകലതും ഉപദേശിച്ചു തരുകകൊണ്ടും അതു നിങ്ങളെ പഠിപ്പിച്ചതുപോലെതന്നെ അവനോട്‌ ഐക്യപ്പെട്ടിരിക്കുവിൻ.” (1 യോഹ. 2:20, 27) എല്ലാവരെയുംപോലെതന്നെ ഈ അഭിഷിക്തക്രിസ്‌ത്യാനികൾക്കും ആത്മീയപ്രബോധനം ആവശ്യമാണ്‌ എന്നത്‌ സത്യംതന്നെ. എന്നാൽ തങ്ങൾ അഭിഷിക്തരാണെന്നുള്ള കാര്യത്തിന്‌ മറ്റൊരാളുടെ സ്ഥിരീകരണം അവർക്ക് ആവശ്യമില്ല. കാരണം പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണ്‌ അവരെ ഈ കാര്യം ബോധ്യപ്പെടുത്തിയിരിക്കുന്നത്‌!

അവർ ‘വീണ്ടും ജനിച്ചവർ’ ആണ്‌

11, 12. ഒരു അഭിഷിക്തക്രിസ്‌ത്യാനി എന്തിനെക്കുറിച്ച് അതിശയിച്ചേക്കാം, എന്നാൽ അദ്ദേഹത്തിന്‌ ഏതു കാര്യത്തെക്കുറിച്ച് സംശയമില്ല?

11 ക്രിസ്‌ത്യാനികൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുമ്പോൾ അത്‌ അവരിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. വാസ്‌തവത്തിൽ ‘വീണ്ടും ജനിച്ചവർ’ എന്നാണ്‌ യേശു അവരെ വിളിച്ചത്‌. (യോഹ. 3:3, 5) യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറഞ്ഞതിൽ ആശ്ചര്യപ്പെടേണ്ട. കാറ്റ്‌ അതിന്‌ ഇഷ്ടമുള്ളിടത്തേക്കു വീശുന്നു. നീ അതിന്‍റെ ശബ്ദം കേൾക്കുന്നു. എന്നാൽ അത്‌ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നീ അറിയുന്നില്ല. ആത്മാവിനാൽ ജനിച്ചിരിക്കുന്ന ഏവനും അങ്ങനെതന്നെ.” [2] (യോഹ. 3:7, 8) വ്യക്തമായും, സ്വർഗീയവിളി ലഭിച്ചിട്ടില്ലാത്ത ഒരാളോട്‌ അത്‌ പൂർണമായി വിശദീകരിച്ചുകൊടുക്കാനാവില്ല.

12 ‘എന്തുകൊണ്ടാണ്‌ യഹോവ എന്നെ തിരഞ്ഞെടുത്തത്‌, അവന്‌ മറ്റാരെയെങ്കിലും തിരഞ്ഞെടുത്തുകൂടായിരുന്നോ’ എന്ന് അഭിഷിക്തനായ ഒരു വ്യക്തി ചിന്തിച്ചേക്കാം. ഈ പദവിക്ക് ഞാൻ അർഹനാണോ എന്നുപോലും അദ്ദേഹം അതിശയിച്ചേക്കാം. എന്നാൽ യഹോവ തന്നെ തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ ഒരു സംശയവും കാണില്ല. പകരം ഇത്ര മഹത്തായ ഒരു ദാനം ലഭിച്ചതിൽ അദ്ദേഹം അളവറ്റ നന്ദിയും സന്തോഷവും ഉള്ളവനായിരിക്കും. അഭിഷിക്തരായവർക്ക് പത്രോസിന്‍റെ അതേ വികാരമാണുള്ളത്‌. അവൻ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ. മരിച്ചവരിൽനിന്നുള്ള യേശുക്രിസ്‌തുവിന്‍റെ പുനരുത്ഥാനത്തിലൂടെ തന്‍റെ അതിരറ്റ കരുണയാൽ സജീവമായ പ്രത്യാശയിലേക്ക് അവൻ നമുക്കു പുതുജനനം നൽകിയിരിക്കുന്നു; സ്വർഗത്തിൽ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന അക്ഷയവും നിർമലവും ഒളിമങ്ങാത്തതുമായ ഒരു അവകാശത്തിലേക്കുതന്നെ.” (1 പത്രോ. 1:3, 4) അഭിഷിക്തരായവർ ഈ വാക്കുകൾ വായിക്കുമ്പോൾ അവരുടെ പിതാവ്‌ അവരോട്‌ വ്യക്തിപരമായി സംസാരിക്കുകയാണെന്ന കാര്യത്തിൽ അവർക്ക് ഒരു സംശയവുമില്ല.

13. ഒരു വ്യക്തി പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുമ്പോൾ അദ്ദേഹം ചിന്തിക്കുന്ന വിധത്തിന്‌ എന്ത് മാറ്റം ഉണ്ടാകുന്നു, ആ മാറ്റത്തിന്‌ കാരണമെന്താണ്‌?

13 സ്വർഗീയവിളി ലഭിക്കുന്നതിന്‌ മുമ്പ്, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണ്‌ അവർക്കുണ്ടായിരുന്നത്‌. എല്ലാ ദുഷ്ടതയെയും നീക്കം ചെയ്‌ത്‌ യഹോവ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന സമയത്തിനായി അവർ നോക്കിയിരുന്നു. മരിച്ചുപോയ ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ തിരികെ സ്വാഗതം ചെയ്യുന്നത്‌ അവർ ഭാവനയിൽ കണ്ടിട്ടുണ്ടാകാം. അതുമല്ലെങ്കിൽ, ഒരു വീടു പണിയുന്നതിനെക്കുറിച്ചോ കൃഷി ചെയ്യുന്നതിനെക്കുറിച്ചോ അതിന്‍റെ ഫലം ആസ്വദിക്കുന്നതിനെക്കുറിച്ചോ ഒക്കെ ഭാവനയിൽ കണ്ടിരിക്കാം. (യെശ. 65:21-23) എന്നാൽ ഇപ്പോൾ അവർ വ്യത്യസ്‌തമായി ചിന്തിക്കാൻ തുടങ്ങിയത്‌ എന്തുകൊണ്ടാണ്‌? വിഷാദമോ അവർ അനുഭവിച്ച കഷ്ടപ്പാടുകളോ ആണോ അതിനു കാരണം? ഭൂമിയിൽ എന്നേക്കും ജീവിക്കുന്നത്‌ വിരസമായിരിക്കും എന്നും ഇവിടെ ജീവിച്ചാൽ സന്തോഷം ലഭിക്കില്ലെന്നും പെട്ടെന്നൊരു ദിവസം അവർക്കു തോന്നിക്കാണുമോ? സ്വർഗത്തിലെ ജീവിതം എങ്ങനെയുള്ളതാണെന്ന് അറിയാനുള്ള ആഗ്രഹമാണോ അതിനു പിന്നിൽ? അല്ല. പകരം അങ്ങനെയൊരു മാറ്റത്തിന്‍റെ കാരണം അവരെ വിളിക്കുകയും അവരുടെ ചിന്താഗതിക്കും പ്രത്യാശയ്‌ക്കും മാറ്റം വരുത്തുകയും ചെയ്‌ത ദൈവാത്മാവിന്‍റെ പ്രവർത്തനമാണ്‌.

14. അഭിഷിക്തർക്ക് തങ്ങളുടെ ഭൂമിയിലെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു?

14 അഭിഷിക്തർ മരിക്കാൻ ആഗ്രഹിക്കുന്നു എന്നാണോ അതിന്‌ അർഥം? അവർക്ക് അതെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് പൗലോസ്‌ വിശദീകരിക്കുന്നു. അവരുടെ മനുഷ്യശരീരത്തെ ഒരു ‘കൂടാരത്തോട്‌’ താരതമ്യം ചെയ്‌തുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “ഈ കൂടാരത്തിലിരിക്കുന്നവരായ ഞങ്ങൾ ഭാരപ്പെട്ടു ഞരങ്ങുന്നത്‌ മർത്യമായതിനെ ഉരിഞ്ഞുകളയാനല്ല; മറിച്ച് അതു ജീവനാൽ ഗ്രസിക്കപ്പെടേണ്ടതിന്‌ സ്വർഗീയമായതു ധരിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്‌.” (2 കൊരി. 5:4) ഈ ക്രിസ്‌ത്യാനികൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്‌ അതിന്‍റെ അർഥം. അവർ തങ്ങളുടെ ജീവിതം ആസ്വദിക്കുന്നുവെന്ന് മാത്രമല്ല ഭൂമിയിലായിരിക്കുന്ന ഓരോ ദിവസവും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം യഹോവയെ സേവിക്കാനും ആഗ്രഹിക്കുന്നു. എന്നാൽ ഇവിടെ അവർ എന്തൊക്കെ ചെയ്യുന്നുണ്ടെങ്കിലും, ഭാവിയിൽ ദൈവം അവർക്കായി എന്താണ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്ന് അവർ എപ്പോഴും ഓർമിക്കുന്നു.—1 കൊരി. 15:53; 2 പത്രോ. 1:4; 1 യോഹ. 3:2, 3; വെളി. 20:6.

യഹോവ നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ?

15. ഒരു വ്യക്തി പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു എന്ന് ഏത്‌ കാര്യങ്ങൾ ഉറപ്പു തരുന്നില്ല?

15 സ്വർഗത്തിലേക്ക് യഹോവ നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് ചിലപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ സുപ്രധാന ചോദ്യങ്ങൾ പരിചിന്തിക്കുക: നിങ്ങൾക്ക് പ്രസംഗപ്രവർത്തനത്തിൽ സാധാരണയിൽ കവിഞ്ഞ തീക്ഷ്ണതയുള്ളതായി തോന്നുന്നുണ്ടോ? ബൈബിൾ പഠിക്കുന്നതും ‘ഗഹനമായ ദൈവികകാര്യങ്ങൾ’ മനസ്സിലാക്കുന്നതും നിങ്ങൾ യഥാർഥത്തിൽ ആസ്വദിക്കുന്നുണ്ടോ? (1 കൊരി. 2:10) യഹോവ നിങ്ങൾക്ക് പ്രസംഗപ്രവർത്തനത്തിൽ നല്ല ഫലങ്ങൾ തരുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? മറ്റെന്തിനെക്കാളും ഉപരിയായി യഹോവയുടെ ഇഷ്ടം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് മറ്റുള്ളവരോട്‌ ആഴമായ സ്‌നേഹമുണ്ടോ, അതുപോലെ യഹോവയെ സേവിക്കാൻ അവരെ സഹായിക്കുന്നതിൽ നിങ്ങൾക്ക് ഒരു വലിയ പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ? ജീവിതത്തിൽ ചില പ്രത്യേക വിധങ്ങളിൽ യഹോവ നിങ്ങളെ സഹായിച്ചതിന്‍റെ തെളിവുകൾ നിങ്ങൾ കാണുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉവ്വ് എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കിൽ അതിന്‌ അർഥം യഹോവ നിങ്ങളെ സ്വർഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്നാണോ? അല്ല, ഒരിക്കലുമല്ല. എന്തുകൊണ്ട്? അഭിഷിക്തരാണെങ്കിലും അല്ലെങ്കിലും എല്ലാ ദൈവദാസർക്കും ഇങ്ങനെയൊക്കെ തോന്നാം. അവരുടെ പ്രതിഫലം എവിടെയായിരുന്നാലും ശരി, യഹോവയ്‌ക്ക് പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് തന്‍റെ എല്ലാ ദാസരെയും ഒരേപോലെ ശക്തിപ്പെടുത്താൻ കഴിയും. സ്വർഗീയപ്രത്യാശ ലഭിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഒരു സംശയമുണ്ടെങ്കിൽ അതിന്‌ അർഥം നിങ്ങൾക്ക് അത്‌ ലഭിച്ചിട്ടില്ല എന്നാണ്‌. യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇക്കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരിക്കില്ല! അവർക്ക് അത്‌ നിശ്ചയമായും അറിയാം!

16. പരിശുദ്ധാത്മാവ്‌ ലഭിച്ച എല്ലാവർക്കും സ്വർഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?

16 പരിശുദ്ധാത്മാവ്‌ ലഭിച്ചിട്ടും സ്വർഗത്തിൽ പോകാതിരുന്ന അനേകം ദൈവദാസരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അതിൽ ഒരാളാണ്‌ യോഹന്നാൻ സ്‌നാപകൻ. മനുഷ്യരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ലെന്ന് യേശു പറഞ്ഞെങ്കിലും, അവന്‌ സ്വർഗീയപ്രത്യാശ ഇല്ലെന്നും യേശു കൂട്ടിച്ചേർത്തു. (മത്താ. 11:10, 11) ദാവീദിനെ നയിച്ചതും പരിശുദ്ധാത്മാവാണ്‌. (1 ശമൂ. 16:13) യഹോവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും ബൈബിളിന്‍റെ ചില ഭാഗങ്ങൾ എഴുതാനും പരിശുദ്ധാത്മാവ്‌ അവനെ സഹായിച്ചു. (മർക്കോ. 12:36) എന്നിട്ടും, അപ്പൊസ്‌തലനായ പത്രോസ്‌, “ദാവീദ്‌ സ്വർഗാരോഹണം ചെയ്‌തില്ല” എന്ന് പറഞ്ഞു. (പ്രവൃ. 2:34) യഹോവ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ ഇവരെയെല്ലാം പ്രാപ്‌തരാക്കി, എന്നാൽ സ്വർഗത്തിൽ ജീവിക്കാൻ അവരെ ആരെയും ദൈവം ക്ഷണിച്ചില്ല. അതിന്‌ അർഥം അവർക്ക് സ്വർഗത്തിൽ പോകാനുള്ള യോഗ്യതയില്ലെന്നോ അവർ വേണ്ടത്ര വിശ്വസ്‌തരല്ലെന്നോ ആണോ? അല്ല. യഹോവ അവരെ ഭൂമിയിലെ പറുദീസയിലേക്ക് ഉയിർപ്പിക്കും, അത്രമാത്രം.—യോഹ. 5:28, 29; പ്രവൃ. 24:15.

17, 18. (എ) ഇന്നുള്ള ദൈവദാസരിൽ ഭൂരിപക്ഷംപേർക്കും എന്തു പ്രത്യാശയാണുള്ളത്‌? (ബി) അടുത്ത ലേഖനത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

17 ഇന്ന് ഭൂമിയിലുള്ള ദൈവദാസരിൽ ഭൂരിപക്ഷവും സ്വർഗത്തിൽ പോകില്ല. പകരം അബ്രാഹാമിനെയും ദാവീദിനെയും യോഹന്നാൻ സ്‌നാപകനെയും ബൈബിൾക്കാലങ്ങളിലെ മറ്റനേകം സ്‌ത്രീപുരുഷൻമാരെയും പോലെ, ദൈവരാജ്യം ഭരണം നടത്തുന്ന സമയത്ത്‌ ഇവിടെ ഭൂമിയിൽ ജീവിക്കാൻ അവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. (എബ്രാ. 11:10) സ്വർഗീയപ്രത്യാശയുള്ളവരിൽ ഒരു ശേഷിപ്പു മാത്രമേ ഈ അവസാനകാലത്തു ഭൂമിയിൽ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ബൈബിൾ പറയുന്നു. (വെളി. 12:17) അതിന്‌ അർഥം 1,44,000 പേരിൽ ഭൂരിപക്ഷവും ഇതിനോടകംതന്നെ മരിക്കുകയും സ്വർഗത്തിലേക്കു പോകുകയും ചെയ്‌തു എന്നാണ്‌.

18 ഇനി, ഒരു വ്യക്തി തനിക്ക് സ്വർഗീയപ്രത്യാശയാണുള്ളതെന്ന് അവകാശപ്പെട്ടാൽ ഭൗമികപ്രത്യാശയുള്ളവർ ആ വ്യക്തിയെ എങ്ങനെ വീക്ഷിക്കണം? സ്‌മാരകവേളയിൽ നമ്മുടെ സഭയിൽ ആരെങ്കിലും ആദ്യമായി അപ്പവീഞ്ഞുകൾ കഴിക്കുന്നത്‌ കാണുമ്പോൾ ആ വ്യക്തിയോട്‌ നമ്മൾ എങ്ങനെ ഇടപെടണം? സ്വർഗീയപ്രത്യാശയുണ്ട് എന്ന് അവകാശപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി കാണുന്നെങ്കിലോ? നിങ്ങൾ ഉത്‌കണ്‌ഠപ്പെടണമോ? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.

^ [1] (ഖണ്ഡിക 4) പെന്തെക്കൊസ്‌ത്‌ പെരുന്നാൾ ആഘോഷിച്ചിരുന്നത്‌ സാധ്യതയനുസരിച്ച് സീനായി മലയിൽ വെച്ച് മോശയ്‌ക്ക് ന്യായപ്രമാണം നൽകിയ വർഷത്തിലെ അതേ മാസം അതേ ദിവസം തന്നെയായിരുന്നു. (പുറ. 19:1) മോശ ഇസ്രായേൽ ജനതയ്‌ക്ക് ന്യായപ്രമാണ ഉടമ്പടി കൊടുത്ത വർഷത്തിലെ ഇതേ ദിവസംതന്നെയായിരിക്കാം യേശു അഭിഷിക്തരെ പുതിയ ഉടമ്പടിയിലേക്ക് കൊണ്ടുവന്നത്‌.

^ [2] (ഖണ്ഡിക 11) വീണ്ടും ജനനത്തെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനായി 2009 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്‍റെ (ഇംഗ്ലീഷ്‌) 3-11 വരെയുള്ള പേജുകൾ കാണുക.