ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കടലിലെ മാലിന്യം
കടലിലേക്കു വലിച്ചെറിയുന്ന ഒരു ചില്ലുകുപ്പി ദ്രവിച്ച് തീരാൻ ആയിരം വർഷമെടുക്കും. ടിഷ്യൂ പേപ്പറിന്റെയും തീപ്പെട്ടിക്കൊള്ളിയുടെയും കാര്യത്തിൽ ഈ കാലയളവ് യഥാക്രമം മൂന്നും ആറും മാസങ്ങളാണ്. സിഗരറ്റ് കുറ്റികൾ 1 മുതൽ 5 വരെ വർഷത്തേക്കും പ്ലാസ്റ്റിക് ബാഗുകൾ 10 മുതൽ 20 വരെ വർഷത്തേക്കും നൈലോൺ വസ്തുക്കൾ 30 മുതൽ 40 വരെ വർഷത്തേക്കും ഭക്ഷണ പദാർഥങ്ങൾ അടക്കം ചെയ്യുന്ന ടിന്നുകൾ 500 വർഷത്തേക്കും പോളിസ്റ്റൈറിൻ 1,000 വർഷത്തേക്കും കടലിനെ മലിനമാക്കും. ഒരു ഇറ്റാലിയൻ പരിസ്ഥിതി സംഘടനയായ ലേഗാംബ്യെന്റെ പ്രദാനം ചെയ്ത ഏതാനും ചില കണക്കുകൾ മാത്രമാണ് ഇവ. നീന്താനായി ബീച്ചിൽ പോകുന്നവരെ പരിസ്ഥിതിയെ കുറിച്ച് ചിന്തയുള്ളവരായിരിക്കുന്നതിനു പ്രോത്സാഹിപ്പിക്കാനായിരുന്നു അത്. “ഈ നിർദേശങ്ങൾ ഇത്തിരി അതിരുകടന്നതല്ലേ?” എന്ന് കോറിയെറേ ഡേല്ലാ സേറാ എന്ന പത്രം ചോദിക്കുന്നു. “ബീച്ച് വൃത്തിയാക്കുന്ന സന്നദ്ധസേവകർ ഇറ്റലിയുടെ തീരങ്ങളിൽനിന്ന് 1990 മുതൽ ഇക്കാലം വരെയും ശേഖരിച്ച 605 ടൺ ചവറ് ‘അല്ല’ എന്ന് ഉത്തരം നൽകുന്നു,” പത്രം പറയുന്നു. (g01 2/08)
അടുപ്പത്തുനിന്ന് നേരെ ഫ്രിഡ്ജിലേക്ക്
ചൂടുള്ള ആഹാരസാധനങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നതിനു മുമ്പായി തണുക്കാൻ അനുവദിക്കുന്നത് അബദ്ധമാണെന്ന് യു.എസ്. ഡിപ്പാർട്ടുമെന്റ് ഓഫ് അഗ്രിക്കൾച്ചർ മീറ്റ് ആൻഡ് പോൾട്രി ഹോട്ട്ലൈനിന്റെ മാനേജരായ ബെസ്സി ബെറി അഭിപ്രായപ്പെടുന്നു. “അവ്നിൽനിന്നോ കുക്കിങ് റേഞ്ചിൽനിന്നോ എടുത്തയുടനെ ആയാലും ശരി” അപ്പോൾ കഴിക്കുന്നില്ലെങ്കിൽ ഭക്ഷണം പെട്ടെന്നുതന്നെ ഫ്രിഡ്ജിൽ വെക്കണം. “പാകം ചെയ്ത ഭക്ഷണം എത്ര നേരത്തേ നിങ്ങൾ ഫ്രിഡ്ജിൽ വെക്കുന്നുവോ അതിൽ ഉണ്ടായിരുന്നേക്കാവുന്ന ഉപദ്രവകാരികളായ ബാക്ടീരിയയുടെ വിഭജനം അത്ര നേരത്തേ നിലയ്ക്കും” എന്ന് റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി ഹെൽത്ത് ആൻഡ് ന്യൂട്രിഷൻ ലെറ്റർ വിശദീകരിക്കുന്നു. എന്നാൽ, അതുമൂലം ഫ്രിഡ്ജിന് കേടു സംഭവിക്കുമോ, അല്ലെങ്കിൽ മോട്ടോറിന് അമിതജോലി ചെയ്യേണ്ടിവരുമോ? ഇല്ലെന്നാണ് ബെസ്സി ബെറിയുടെ അഭിപ്രായം. ചൂടു ഭക്ഷണത്തെ കൈകാര്യം ചെയ്യാനുള്ള കഴിവോടു കൂടിയാണ് ആധുനിക റെഫ്രിജറേറ്ററുകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. ചൂടുള്ള ഭക്ഷണത്തെ കൈകാര്യം ചെയ്യാൻ റെഫ്രിജറേറ്ററുകൾക്കാവില്ല എന്ന ആശയം ഐസ്പെട്ടികളുടെ കാലത്തുനിന്ന് കടന്നുവന്നിട്ടുള്ളതായിരിക്കാം. ചൂടേറ്റാൽ അവയിലെ ഐസ് ഉരുകുമായിരുന്നു. എന്നിരുന്നാലും രണ്ട് മുൻകരുതലുകൾ സ്വീകരിക്കണം: ഒരു കോഴിയെ മുഴുവനോടെയോ ഒരു കലം സൂപ്പോ അല്ലെങ്കിൽ നല്ല കുഴിവുള്ള പാത്രത്തിലെ ഭക്ഷണമോ പോലെയുള്ള കുറെയേറെ ഭക്ഷണ സാധനം തണുപ്പിക്കുകയാണെങ്കിൽ, ആദ്യമായി അത് കുഴിവ് കുറഞ്ഞ ചെറിയ പാത്രങ്ങളിലാക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, ഉൾവശം പെട്ടെന്നു തണുക്കാതാകുകയും അവിടെ ബാക്ടീരിയ പെരുകുകയും ചെയ്യും. ഫ്രിഡ്ജിൽ ചൂടുള്ള ഭക്ഷണ സാധനങ്ങളും മറ്റു ഭക്ഷണ സാധനങ്ങളും വെച്ചിരിക്കുന്നതിനിടയിൽ അൽപ്പം സ്ഥലം ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോൾ ആ സ്ഥലത്തുകൂടെ വായുവിന് കടന്നുചെന്ന് അവയെ പെട്ടെന്നു തണുപ്പിക്കാൻ കഴിയും. (g01 2/08)
മലിനീകരണ മുക്തമായ വാഹനങ്ങൾ—നാളെയുടെ വാഗ്ദാനം
“ആഗോള മോട്ടോർവാഹന വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഫ്യൂവൽ-സെൽ [ഒരു ഇന്ധനത്തിന് ഓക്സീകരണം സംഭവിക്കുന്നതിന്റെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന ഊർജത്തെ തുടർച്ചയായി വൈദ്യുതോർജമായി മാറ്റുന്ന സെൽ] സാങ്കേതിക വിദ്യ വിപണിയിലിറങ്ങാൻ പോകുന്നു”വെന്ന് ദി ഓസ്ട്രേലിയൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റു മാർഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ശബ്ദം പറപ്പെടുവിക്കുന്നതും മലിനീകരണം ഒട്ടും ഇല്ലാത്തതുമായതിനാൽ സിറ്റി ബസുകൾക്ക് ഈ സെൽ പ്രത്യേകിച്ച് അനുയോജ്യമാണ്. ഒരു പ്രാവശ്യം നിറയ്ക്കുന്ന ഇന്ധനംകൊണ്ട് ഈ ബസുകൾക്ക് 300 കിലോമീറ്റർ ഓടാനാകും, മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗത ലഭിക്കും, 70 പേർക്ക് അതിൽ യാത്രയും ചെയ്യാം. യൂറോപ്പിൽ ഉടനീളമുള്ള ട്രാൻസ്പോർട്ട് കമ്പനികൾക്ക് ഈ ബസുകൾ ആദ്യം 4.5 കോടിയിലധികം രൂപാ നിരക്കിൽ ലഭ്യമാക്കുന്നതായിരിക്കും. 2002 അവസാനത്തോടെ അത് ഉപയോഗിച്ചുതുടങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഭാവിയിൽ കാറുകളിലും ഇത്തരം സെല്ലുകൾ ഉപയോഗിക്കാനായേക്കും. എങ്കിലും, ഇപ്പോൾ അവ ഉത്പാദന ഘട്ടത്തിലെത്തിയിട്ടില്ല. “ഫ്യൂവൽ-സെൽ സംവിധാനങ്ങൾ ആന്തര ദഹന എഞ്ചിനുകളോട് (internal combustion engines) കിടനിൽക്കണമെങ്കിൽ, അവയുടെ വിലയും വലിപ്പവും ഭാരവും കുറയ്ക്കേണ്ടിയിരിക്കുന്നു” എന്നു പ്രൊഫസർ ഫെർഡിനാൻഡ് പാനിക് പറയുന്നു. (g01 2/08)
വിപത്തുകളെ വെല്ലും വ്യാധികൾ
വെള്ളപ്പൊക്കങ്ങൾ, ഭൂകമ്പങ്ങൾ എന്നിങ്ങനെയുള്ള പ്രകൃതിവിപത്തുകൾക്കാണ് മാധ്യമങ്ങളിൽ ഏറ്റവുമധികം പ്രചാരം ലഭിക്കുന്നതെങ്കിലും, പകർച്ച വ്യാധികളാണ് അവയെക്കാളധികം ജീവൻ അപഹരിക്കുന്നത് എന്ന് റെഡ് ക്രോസ്സിന്റെ ഒരു റിപ്പോർട്ട് പറയുന്നു. ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “എയ്ഡ്സ്, ക്ഷയം, മലമ്പനി തുടങ്ങിയ പകർച്ചവ്യാധികളാൽ കഴിഞ്ഞ വർഷം മരണമടഞ്ഞ ആളുകളുടെ എണ്ണം അതേ വർഷം ടർക്കിയിൽ ഉണ്ടായ ഭൂകമ്പങ്ങളിലും ഇന്ത്യയിലെ ചുഴലിക്കൊടുങ്കാറ്റിലും വെനെസ്വേലയിലെ വെള്ളപ്പൊക്കത്തിലും മരിച്ച ആളുകളുടെ എണ്ണത്തിന്റെ 160 മടങ്ങാണ്. 1945 മുതലുള്ള കാലയളവിൽ 15
കോടി ആളുകൾ മേൽപ്പറഞ്ഞ മൂന്നു രോഗങ്ങൾമൂലം മാത്രം മരിക്കാൻ ഇടയായി. എന്നാൽ അതേ കാലയളവിൽ യുദ്ധത്തിൽ മരിച്ചവരാകട്ടെ 2.3 കോടിയും.” ഇത് റിപ്പോർട്ടു ചെയ്ത പീറ്റർ വാക്കറുടെ അഭിപ്രായത്തിൽ, ഈ പ്രശ്നത്തിന്റെ മൂല കാരണം മോശമായ പൊതുജന ആരോഗ്യമാണ്. “മിക്കവാറും എല്ലാ രാജ്യങ്ങളിലും, ആരോഗ്യ പരിപാലന സംവിധാനം പേരിനു മാത്രമേ ഉള്ളൂ. നഗര മധ്യത്തിൽനിന്ന് അകലെയായി ഒന്നുംതന്നെയില്ല,” അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായി ആളൊന്നിന് കേവലം 200 രൂപ ചെലവാക്കിയിരുന്നെങ്കിൽ, പകർച്ച വ്യാധികൾ മൂലമുള്ള 1.3 കോടി മരണങ്ങൾ കഴിഞ്ഞവർഷം തടയാമായിരുന്നു. പ്രസ്തുത ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ആശുപത്രികളും അത്യാധുനിക ഉപകരണങ്ങളും പോലുള്ള ചെലവേറിയ കാര്യങ്ങൾക്കായി ചെലവിടുന്ന പണത്തെക്കാൾ ആളുകളുടെ ജീവിതരീതിക്കു മാറ്റംവരുത്താൻ ഉപയോഗിക്കുന്ന പണമാണ് കൂടുതൽ പേരുടെ ജീവൻ രക്ഷിക്കുന്നത്.” (g01 2/08)പ്രായം പഠനത്തിന് തടസ്സമല്ല
കമ്പ്യൂട്ടറുകൾ, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിങ്ങനെ തൊഴിൽസ്ഥലത്തെ പുതിയ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുന്നത് പ്രായക്കൂടുതലുള്ള ചിലരിൽ വളരെ സമ്മർദം ഉളവാക്കിയേക്കാമെന്ന് ടൊറന്റോ സ്റ്റാർ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. അവർ എന്തു പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് മിക്കപ്പോഴും പ്രശ്നത്തിനു കാരണം എന്ന് ജോലിസ്ഥലത്തെ മാറിവരുന്ന പ്രവണതകളെ കുറിച്ച് പഠനം നടത്തുന്ന [Job trends specialist] ആൻ എബി പറയുന്നു. “പ്രായമേറവേ നമ്മുടെ നാഡീ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നുവെങ്കിലും തലച്ചോറ് ആരോഗ്യത്തോടെയിരിക്കുന്നു” എന്ന് ആക്സിയം ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റിന്റെ പ്രസിഡന്റായ ജൂലിയ കെന്നെഡി വിശദീകരിക്കുന്നു. അർഥമറിയാതെ ആവർത്തനത്തിലൂടെ പഠിക്കാൻ മിടുക്കുള്ള കുട്ടികളിൽനിന്ന് വ്യത്യസ്തമായി, “മുതിർന്നവർ തങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും (ജീവിതാനുഭവങ്ങൾ) പുതുതായി പഠിച്ച കാര്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തേണ്ടതുണ്ട്” എന്ന് കെന്നെഡി അഭിപ്രായപ്പെടുന്നു. പ്രായം കൂടിയ ജോലിക്കാർക്ക് സങ്കീർണമായ ജോലികൾ പഠിച്ചെടുക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാമെങ്കിലും അവർക്ക് അപ്പോഴും പഠിക്കാനുള്ള പ്രാപ്തിയുണ്ട്. പുതിയതും ബുദ്ധിമുട്ടുള്ളതുമായ ജോലികൾ പഠിക്കാൻ ശ്രമിക്കുന്ന പ്രായക്കൂടുതലുള്ള ജോലിക്കാർക്ക് കെന്നെഡി പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു: സാധ്യമെങ്കിൽ, പഠിക്കാനായി രാവിലെതന്നെ സമയം പട്ടികപ്പെടുത്തുക, ഓരോ വിശദാംശങ്ങളുമല്ല, ആശയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക. (g01 2/22)
പശുക്കളും ഹരിതഗൃഹ വാതകവും
ആഗോള തപനത്തിന് ഇടയാക്കാൻ കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 20 മടങ്ങ് ശേഷി മീഥേൻ വാതകത്തിന് ഉണ്ടെന്നു പറയപ്പെടുന്നു. ലോകവ്യാപകമായുള്ള ഏതാണ്ട് ഇരുനൂറുകോടി കന്നുകാലികളും ആടുകളും ഓരോ വർഷവും പത്തു കോടി ടൺ മീഥേൻ വാതകം ഉത്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. ദ കാൻബെറാ ടൈംസ് പറയുന്നതനുസരിച്ച്, ഓസ്ട്രേലിയയിലെ ആടുമാടുകൾ അവിടത്തെ ഹരിതഗൃഹ വാതകങ്ങളുടെ 13 ശതമാനം ഉത്പാദിപ്പിക്കുന്നു. ന്യൂസിലൻഡിൽ ഇത് ഏതാണ്ട് 46 ശതമാനമാണ്. അയവിറക്കുന്ന ജന്തുക്കളുടെ ആമാശയത്തിലുള്ള സൂക്ഷ്മാണുക്കൾ ആഹാരത്തെ വിഘടിപ്പിക്കുകയും മീഥേൻ വാതകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അത് ജന്തുവിന്റെ വായിലൂടെ പുറന്തള്ളപ്പെടുന്നു. ജന്തുക്കൾ മൂലമുള്ള ആഗോള തപനത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമത്തിൽ ഓരോ മൃഗത്തിന്റെയും ക്ഷീരോത്പാദനം വർധിപ്പിക്കാനും മീഥേൻ വാതകോത്പാദനം കുറയ്ക്കാനുമുള്ള മാർഗങ്ങൾ ശാസ്ത്രജ്ഞർ ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. (g01 2/22)
കറന്റ് കള്ളന്മാർ
ഐക്യനാടുകളിൽ ഉടനീളമുള്ള പൊതുജനോപകാര കമ്പനികൾ, വളർന്നുവരുന്ന ഒരു പ്രശ്നത്തിന്—വൈദ്യുതി മോഷണം—കടിഞ്ഞാണിടാൻ പോകുകയാണ്. ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നതനുസരിച്ച്, വർഷങ്ങൾക്കു മുമ്പ് മോഷ്ടിക്കത്തക്ക വിലയൊന്നും വൈദ്യുതിക്ക് ഇല്ലായിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി വൈദ്യുതിയുടെ വില കുത്തനെ ഉയർന്നിരിക്കുന്നു. അതോടെ വൈദ്യുതി മോഷണവും വ്യാപകമായി. ഉദാഹരണത്തിന്, 1999-ൽ വൈദ്യുതി മോഷണം നിമിത്തം തങ്ങൾക്ക് നാലു കോടി ഡോളറിന്റെ നഷ്ടം ഉണ്ടായതായി ഡിട്രോയിറ്റ് എഡിസൺ കമ്പനി കണക്കാക്കുന്നു. മിക്കപ്പോഴും അപകടങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത മോഷ്ടാക്കൾ, ഓട്ടോമൊബൈൽ ജമ്പർ കേബിളുകൾ, വീട്ടിൽ ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ കോർഡുകൾ, ചെമ്പു പൈപ്പ് എന്നിങ്ങനെയുള്ള ഒട്ടും സുരക്ഷിതമല്ലാത്ത വസ്തുക്കൾ വൈദ്യുതി മോഷണത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് അറിവായിട്ടുണ്ട്. മറ്റുചിലർ ഭൂഗർഭ കേബിളുകളിൽനിന്ന് വൈദ്യുതി ചോർത്താനായി മണ്ണ് തുരന്നിരിക്കുന്നു. (g01 2/22)
ആർക്കും അയാളുടെ അഭാവം അനുഭവപ്പെട്ടില്ല
ഫിൻലൻഡിലെ ഹെൽസിങ്കിയിലുള്ള ഒരു അപ്പാർട്ടുമെന്റിൽ ഈയിടെ ഒരു പുരുഷന്റെ ഉണങ്ങിവരണ്ട ജഡം കണ്ടെത്തപ്പെട്ടു. അയാളുടെ മുറിയുടെ വാതിൽക്കൽ കത്തുകൾ കുന്നുകൂടിക്കിടക്കുന്നത് ആ കെട്ടിടത്തിൽ ഫയർ-അലാറം ഘടിപ്പിക്കാനായി ചെന്ന ഒരു ജോലിക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ ദുർഗന്ധവും ഉണ്ടായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് വന്ന പോലീസുകാർ കണ്ടത് ഒറ്റയ്ക്ക് അവിടെ താമസിക്കുകയായിരുന്ന, പെൻഷൻ പറ്റിയ ഒരു 55-കാരന്റെ മൃതദേഹമായിരുന്നു. അയാൾ മരിച്ചതാകട്ടെ, ആറുവർഷം മുമ്പും. ഹെൽസിങ്ങിൻ സാണോമാറ്റ് എന്ന പത്രത്തിലെ റിപ്പോർട്ട് അനുസരിച്ച്, അത്രയും കാലം സാമൂഹിക ഇൻഷ്വറൻസ് സ്ഥാപനം അയാൾക്ക് പെൻഷനും വെൽഫെയർ ഓഫീസ് മുറിവാടകയും കൊടുത്തുകൊണ്ടിരുന്നു, എങ്കിലും ആരും അയാളെ സന്ദർശിച്ചിരുന്നില്ല. ഹെൽസിങ്കിയിൽത്തന്നെ താമസിക്കുന്ന മുതിർന്ന മക്കൾക്കും അയാളുടെ അഭാവം അനുഭവപ്പെട്ടില്ല. ഹെൽസിങ്കിയിലെ സാമൂഹിക സേവന വകുപ്പിന്റെ ഡയറക്ടറായ ശ്രീമതി ഔലിക്കി കാനാനോയാ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഇത്രയും ആളുകളുള്ള ഒരു സ്ഥലത്ത്—അതും ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ഒരു നഗരപ്രദേശം—താമസിക്കുന്ന ഒരാൾ ആറു കൊല്ലമായി എവിടെയാണെന്നോ അയാൾക്ക് എന്തുപറ്റിയെന്നോ ചോദിക്കാൻ മാത്രമുള്ള നഷ്ടബോധംപോലും ആർക്കും അനുഭവപ്പെട്ടില്ല എന്നത് അതിശയകരംതന്നെ.” (g01 2/22)