ഭീകരപ്രവർത്തനം—അതിന്റെ അന്ത്യം ആസന്നം!
ഭീകരപ്രവർത്തനം—അതിന്റെ അന്ത്യം ആസന്നം!
ജെറൂസലേമിലെ ഒരു ബസ്, അല്ലെങ്കിൽ ഒക്ലഹോമ നഗരത്തിലെ ഒരു ഗവൺമെന്റ് കെട്ടിടം, അതുമല്ലെങ്കിൽ മോസ്കോയിലെ ഒരു പാർപ്പിട സമുച്ചയം. ഇവയെല്ലാം ഭീകരപ്രവർത്തകരുടെ ലക്ഷ്യങ്ങളായേക്കാം. രാഷ്ട്രീയ നേതാക്കളെയോ സൈനിക തലവന്മാരെയോ സാമ്പത്തിക നേതാക്കന്മാരെയോ ഒക്കെ ഒരു പാഠം പഠിപ്പിക്കാനായിരിക്കാം ഭീകരപ്രവർത്തകർ പ്രത്യക്ഷത്തിൽ ആഗ്രഹിക്കുന്നതെങ്കിലും, അവരുടെ തത്ത്വങ്ങളും ലക്ഷ്യവും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്തതായി തോന്നുന്നു. മിക്ക സന്ദർഭങ്ങളിലും അവർ ലക്ഷ്യമിടുന്നത് സാധാരണക്കാരായ ജനങ്ങളെ—തങ്ങളുടെ ഉദ്ദേശ്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ—ആണ്. അപ്പോൾപ്പിന്നെ എന്തിനാണ് തീവ്രവാദികൾ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്?
ഭീകരപ്രവർത്തനങ്ങൾ എന്തുകൊണ്ട്?
ഭീകരപ്രവർത്തനങ്ങളെല്ലാം വളരെ ആസൂത്രിതമായി മുൻകൂട്ടി ചിന്തിച്ച് നടത്തുന്നവയാണ്. ആളുകളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുക എന്നതല്ല ഭീകരപ്രവർത്തകരുടെ പ്രധാന ലക്ഷ്യം. മറിച്ച്, അവയൊക്കെ അവരുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വെറും മാർഗങ്ങളാണ്, അധികാരത്തിനു തുരങ്കം വെക്കാനും തങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാനും വേണ്ടി ഞെട്ടലിന്റെയും ഭീതിയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. ഭീകരപ്രവർത്തനങ്ങൾക്കു പിന്നിലെ ചില ഘടകങ്ങൾ പരിചിന്തിക്കുക.
വിദ്വേഷം. “ഭീകരപ്രവർത്തനത്തിന്റെ . . . ഇന്ധനം വിദ്വേഷമാണ്,” യു.എസ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലെ ലൂയിസ് ജെ. ഫ്രീ പ്രസ്താവിച്ചു. “അത്തരം വിദ്വേഷം വെച്ചുപുലർത്തുന്നവർ സങ്കുചിത മനഃസ്ഥിതിയുടെയും ഗൂഢാലോചനയുടെയും അജ്ഞതയുടെയും ഒരു ലോകത്തിലാണു ജീവിക്കുന്നത്.”
അടിച്ചമർത്തൽ. “തീർച്ചയായും മറ്റു സംസ്കാരങ്ങളെ പാടേ നശിപ്പിക്കുകയെന്ന അയുക്തിക ലക്ഷ്യമുള്ള രാഷ്ട്ര നേതാക്കന്മാരും വിഭാഗീയ നേതാക്കന്മാരും ഉണ്ട്” എന്ന് സ്റ്റിവൻ ബോമാൻ കഴുകൻ കരയുമ്പോൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. “എന്നാൽ ഭീകരപ്രവർത്തനം പലപ്പോഴും ജനിക്കുന്നത് നിരാശയിൽ നിന്നാണ് എന്നതും വ്യക്തമാണ്.”
നൈരാശ്യം. “പലപ്പോഴും . . . ഒരു വ്യക്തിയെ ഭീകരപ്രവർത്തകനാക്കി മാറ്റുന്നത് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ശക്തികളുടെ ചെയ്തികൾ നിമിത്തമുണ്ടാകുന്ന നിരാശാബോധമാണ്,” നഗര ഭീകരപ്രവർത്തനം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഡിറ്റർ അഭിപ്രായപ്പെടുന്നു.
അനീതി. “ഭീകരപ്രവർത്തനം ഒരു പ്രശ്നത്തിന്റെ ലക്ഷണമാണ്, അല്ലാതെ യഥാർഥ കാരണമല്ല” എന്ന് “ഭീകരപ്രവർത്തന നയം” എന്ന ലേഖനത്തിൽ മൈക്കിൾ ഷിമോഫ് അഭിപ്രായപ്പെടുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “നമ്മുടെ ദീർഘകാല ലക്ഷ്യം ഭീകരപ്രവർത്തനത്തിനു പിന്നിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ അടിസ്ഥാന കാരണങ്ങൾ ഇല്ലായ്മ ചെയ്യുക എന്നതായിരിക്കണം. . . . ഭീകരപ്രവർത്തനത്തിന് എതിരെയുള്ള നമ്മുടെ പ്രവർത്തനങ്ങൾക്കൊപ്പം സ്വാതന്ത്ര്യവും അന്തസ്സും നീതിയും മനുഷ്യത്വ മൂല്യങ്ങളും വർധിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങളും വേണം. ആ ഊർജിത ശ്രമങ്ങൾ ഫലപ്രദമായിത്തീർന്നാൽ മാത്രമേ നമ്മുടെ ഭീകരപ്രവർത്തനവിരുദ്ധ ശ്രമങ്ങൾ വേണ്ടെന്നു വെക്കാൻ നമുക്കു കഴിയൂ.”
ഭീകരപ്രവർത്തനത്തിന്റെ കാരണങ്ങളും ചരിത്രവും ‘മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു’ എന്ന ബൈബിൾ പ്രസ്താവനയുടെ സത്യത തെളിയിച്ചിരിക്കുന്നു. (സഭാപ്രസംഗി 8:9, NW) ഭീകരപ്രവർത്തനത്തെ ഊട്ടിവളർത്തിയിരിക്കുന്ന മനുഷ്യന്റെ സ്വഭാവവിശേഷതകളെ കുറിച്ചു പോലും ബൈബിൾ മുൻകൂട്ടി പറയുകയുണ്ടായി. ‘അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും. മനുഷ്യർ സ്വസ്നേഹികളും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളും’ ആയിരിക്കുമെന്ന് അത് പറയുന്നു.—2 തിമൊഥെയൊസ് 3:1-4.
ഭീകരപ്രവർത്തനത്തോടു പൊരുതാനുള്ള മനുഷ്യ ശ്രമങ്ങൾ എത്രതന്നെ ആത്മാർഥമായിരുന്നാലും, അതിന്റെ കാരണങ്ങൾ വിജയപ്രദമായി യിരെമ്യാവു 10:23) ഭീകരപ്രവർത്തനം എന്ന പ്രശ്നം പരിഹരിക്കുക മനുഷ്യ പ്രാപ്തിക്ക് അതീതമാണെങ്കിലും, അതു ദൈവത്തിനു കഴിയാത്ത ഒന്നല്ല.
പരിഹരിക്കുക അവർക്കു സാധ്യമല്ല. ബൈബിൾ വസ്തുനിഷ്ഠമായ ഈ വിലയിരുത്തൽ നടത്തുന്നു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (പരിഹാരം
അനീതിക്കോ അടിച്ചമർത്തലിനോ ഇരയായിട്ടുള്ളവർക്കും നൈരാശ്യം അനുഭവിക്കുന്നവർക്കും ബൈബിളിന്റെ പിൻവരുന്ന ഈടുറ്റ വാഗ്ദാനത്തിൽനിന്ന് ആശ്വാസം കണ്ടെത്താൻ കഴിയും. “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:21, 22.
ദൈവത്തിന്റെ ആ വാഗ്ദാനം പെട്ടെന്നുതന്നെ നിവൃത്തിയേറും. അവൻ ആക്കിവെച്ച ഭരണാധികാരിയായ, ഇപ്പോൾ വാഴ്ച നടത്തുന്ന യേശുക്രിസ്തു അത് ഉറപ്പുവരുത്തും. ഒരു ബൈബിൾ പ്രവചനം ക്രിസ്തുവിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു [“എളിയവർക്ക്,” NW] നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു [“സൗമ്യർക്ക്,” NW] നേരോടെ വിധികല്പിക്കയും ചെയ്യും.”—യെശയ്യാവു 11:3, 4.
അതേ, ദൈവപുത്രനായ യേശുക്രിസ്തു പെട്ടെന്നുതന്നെ സകല അനീതിയും തുടച്ചുമാറ്റും, ഒപ്പം അതിന് ഉത്തരവാദികളായവരെയും. ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ വ്യവസ്ഥിതിയിൽ, ഭീകരപ്രവർത്തനമോ മറ്റു തരത്തിലുള്ള എന്തെങ്കിലും അക്രമമോ മേലാൽ ഉണ്ടായിരിക്കുകയില്ല. അപ്പോൾ ഭൂമിയിലുള്ള സകലരും അപകട ഭീഷണിയില്ലാതെ സുരക്ഷിതമായി വസിക്കും.—വെളിപ്പാടു 21:3-5. (g01 5/22)
[12-ാം പേജിലെ ചിത്രം]
ദൈവം ഉടൻതന്നെ സകല അക്രമവും അനീതിയും തുടച്ചുനീക്കുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു