മദ്യം കുടിക്കുന്നതു തെറ്റാണോ?
ബൈബിളിന്റെ വീക്ഷണം
മദ്യം കുടിക്കുന്നതു തെറ്റാണോ?
തെറ്റാണെന്നു ചിലർ കരുതുന്നു. “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല” എന്ന ബൈബിൾ വാക്യം അവർ അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു. (സദൃശവാക്യങ്ങൾ 20:1) മദ്യത്തിന്റെ ദുരുപയോഗം മോശമായ പ്രവൃത്തികൾക്കു വഴിവെച്ചതായി പറയുന്ന ബൈബിൾ വിവരണങ്ങളും തെളിവായി അവർ നിരത്തുന്നു.—ഉല്പത്തി 9:20-25.
അമിത മദ്യപാനത്തിനു വിനാശകമായ മറ്റു ഫലങ്ങളുമുണ്ട്—കരൾവീക്കംപോലുള്ള രോഗങ്ങൾ, ദാരുണമായ അപകടങ്ങൾ, സാമ്പത്തികത്തകർച്ച, കുടുംബാംഗങ്ങളോടുള്ള ദ്രോഹം, അജാതശിശുക്കൾക്കുണ്ടാകുന്ന ഹാനി എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ടെല്ലാമായിരിക്കാം “മദ്യം കഴിക്കുന്നതു ധർമവിരുദ്ധമാണെന്നു പല മതവിഭാഗങ്ങളും പഠിപ്പിച്ചിട്ടുള്ളത്” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. മദ്യം കഴിക്കുന്നത് അധർമമാണോ? ഒരു മദ്യവും, അത് അൽപ്പംപോലുമായാലും, കഴിക്കുന്നതു ബൈബിളിനു വിരുദ്ധമാണോ?
ബൈബിൾ എന്താണു പറയുന്നത്?
അമിത മദ്യപാനത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ചു ബൈബിൾ മുന്നറിയിപ്പു നൽകുകതന്നെ ചെയ്യുന്നു. “വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ” എന്ന് എഫെസ്യർ 5:18 പറയുന്നു. “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും,” സദൃശവാക്യങ്ങൾ 23:20, 21 ഓർമിപ്പിക്കുന്നു. “അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!” എന്ന് യെശയ്യാവു 5:11-ഉം പറയുന്നു.
എന്നാൽ മിതമായി മദ്യം കഴിക്കുന്നതിന്റെ സന്തോഷത്തെയും പ്രയോജനങ്ങളെയും കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന് വീഞ്ഞ് ദൈവത്തിന്റെ ഒരു ദാനമാണെന്നും അതു “മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കു”ന്നുവെന്നും സങ്കീർത്തനം 104:15 പറയുന്നു. സഭാപ്രസംഗി 9:7 അനുസരിച്ച് “സന്തോഷത്തോടുകൂടെ അപ്പം തിന്നു”ന്നതും “ആനന്ദഹൃദയത്തോടെ വീഞ്ഞു കുടി”ക്കുന്നതും സത്പ്രവൃത്തിക്കുള്ള പ്രതിഫലമാണ്. വീഞ്ഞിന്റെ വൈദ്യശാസ്ത്രപരമായ പ്രയോജനം അറിയാമായിരുന്ന പൗലൊസ്, “മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക” എന്ന് തിമൊഥെയൊസിനെ ഉപദേശിച്ചു. (1 തിമൊഥെയൊസ് 5:23) മനോവ്യസനം മറക്കാൻ മദ്യത്തിന് ഒരു വ്യക്തിയെ സഹായിക്കാൻ കഴിയുമെന്ന കാര്യവും ബൈബിൾ പ്രസ്താവിക്കുന്നു.—സദൃശവാക്യങ്ങൾ 31:6, 7.
വ്യക്തമായും, മദ്യം കഴിക്കുന്നതു തെറ്റാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. എന്നാൽ അമിതമായി മദ്യപിക്കുന്നതിനെയും മദ്യപാനശീലത്തെയും അതു കുറ്റംവിധിക്കുന്നു. അതുകൊണ്ടാണ് പൗലൊസ്, ക്രിസ്തീയ മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും പ്രായമേറിയ സ്ത്രീകളും “വീഞ്ഞിന്നു അടിമപ്പെടാത്ത”വർ ആയിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചതും “അല്പം വീഞ്ഞു” കുടിച്ചുകൊള്ളാൻ തിമൊഥെയൊസിനെ ഉപദേശിച്ചതും. (1 തിമൊഥെയൊസ് 3:2, 3, 8; തീത്തൊസ് 2:2, 3) “മദ്യപന്മാർ . . . ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് എല്ലാ ക്രിസ്ത്യാനികളെയും ബൈബിൾ ഓർമിപ്പിക്കുന്നു.—1 കൊരിന്ത്യർ 6:9, 10.
അമിത മദ്യപാനത്തെ അമിതമായി ഭക്ഷണം കഴിക്കുന്നതിനോടൊപ്പം പരാമർശിച്ചുകൊണ്ട് അവ രണ്ടും നാം ഒഴിവാക്കണമെന്ന് ബൈബിൾ ഉപദേശിക്കുന്നുവെന്നതു ശ്രദ്ധേയമാണ്. (ആവർത്തനപുസ്തകം 21:20) അൽപ്പംപോലും മദ്യം കഴിക്കരുതെന്നാണ് അതിന്റെ അർഥമെങ്കിൽ നാം അൽപ്പമെങ്കിലും ഭക്ഷണം കഴിക്കുന്നതും തെറ്റാണെന്നു വരുകയില്ലേ? മത്തുപിടിക്കുവോളം കുടിക്കുന്നതിനെയും അതിഭക്ഷണത്തെയുമാണു യഥാർഥത്തിൽ ബൈബിൾ കുറ്റംവിധിക്കുന്നത്, മിതമായ അളവിൽ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിനെയല്ല.
യേശു എന്താണു ചെയ്തത്?
ക്രിസ്തു തന്റെ “കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്നും “അവൻ പാപം ചെയ്തിട്ടില്ല” എന്നും പത്രൊസ് അപ്പൊസ്തലൻ പറയുന്നു. (1 പത്രൊസ് 2:21, 22) അങ്ങനെയെങ്കിൽ മദ്യത്തിന്റെ കാര്യത്തിൽ യേശുവിന്റെ വീക്ഷണം എന്തായിരുന്നു? അവൻ ചെയ്ത ആദ്യത്തെ അത്ഭുതംതന്നെ, ഒരു വിവാഹ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയതായിരുന്നു. ആ വീഞ്ഞ് എങ്ങനെയുള്ളതായിരുന്നു? അത്ഭുതകരമായി ഉണ്ടാക്കിയ അതിന്റെ ഗുണമേന്മയെപ്രതി “വിരുന്നുവാഴി” മണവാളനെ പ്രശംസിക്കുകയുണ്ടായി. “എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ,” അവൻ പറഞ്ഞു.—യോഹന്നാൻ 2:9, 10.
വീഞ്ഞു കുടിക്കുന്നത് പെസഹാ ആചരണത്തിന്റെ ഭാഗമായിരുന്നു, കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ യേശു അത് ഉപയോഗിക്കുകയും ചെയ്തു. വീഞ്ഞു നിറച്ച പാനപാത്രം നീട്ടിക്കൊണ്ട് അവൻ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.” തന്റെ മരണം സമീപമാണെന്ന് അറിഞ്ഞിരുന്ന അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല.” (മത്തായി 26:27, 29) യേശു വീഞ്ഞു കുടിച്ചിരുന്നുവെന്നതു സുവ്യക്തമാണ്.—ലൂക്കൊസ് 7:34.
നാം എന്തു ചെയ്യണം?
മദ്യം കഴിക്കുന്നതിനെ ബൈബിൾ കുറ്റംവിധിക്കുന്നില്ലെങ്കിലും നാം മദ്യപിക്കണമെന്ന് അതിന്
അർഥമില്ല. മദ്യം ഒഴിവാക്കേണ്ടത് ആവശ്യമായിരിക്കുന്ന പല സ്ഥിതിവിശേഷങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു പെഗ് പോലും കഴിക്കുന്നത് എത്ര അപകടകരമാണെന്ന് മുമ്പു മദ്യപാനിയായിരുന്ന ഒരു വ്യക്തിക്ക് അറിയാം. വയറ്റിൽ വളരുന്ന കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരിക്കാൻ ഗർഭിണിയായ ഒരു സ്ത്രീ മദ്യം തൊടാതിരുന്നേക്കാം. തീരുമാനശേഷിക്കു മങ്ങലേൽപ്പിക്കാനും സാഹചര്യങ്ങളോടു സത്വരം പ്രതികരിക്കാനുള്ള പ്രാപ്തി മന്ദീഭവിപ്പിക്കാനും മദ്യത്തിനു കഴിയുമെന്നതിനാൽ തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന യാതൊന്നും ചെയ്യാതിരിക്കാൻ ഒരു ഡ്രൈവർ തീരുമാനിച്ചേക്കാം.
മദ്യം കഴിക്കുന്നതു തെറ്റാണെന്ന് മനസ്സാക്ഷി കുറ്റപ്പെടുത്തുന്നവരായിട്ടുള്ള ആർക്കും ഇടർച്ചയുണ്ടാക്കാൻ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കുകയില്ല. (റോമർ 14:21) പരസ്യശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ആ വ്യക്തി ജ്ഞാനപൂർവം മദ്യം ഉപയോഗിക്കാതിരിക്കുന്നു. ദൈവം ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൻകീഴിൽ, ശുശ്രൂഷ നിർവഹിക്കുമ്പോൾ പുരോഹിതന്മാർ “വീഞ്ഞും മദ്യവും കുടി”ക്കുന്നതു നിഷിദ്ധമായിരുന്നു. (ലേവ്യപുസ്തകം 10:9) കൂടാതെ, മദ്യം കഴിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതോ അതു നിരോധിക്കപ്പെട്ടിരിക്കുന്നതോ ആയ ദേശങ്ങളിൽ ക്രിസ്ത്യാനികൾ ആ നിയമം അനുസരിക്കുന്നു.—റോമർ 13:1.
മദ്യം കഴിക്കണോ വേണ്ടയോ അല്ലെങ്കിൽ എത്രമാത്രം കഴിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണെങ്കിലും മിതത്വം പാലിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ.”—1 കൊരിന്ത്യർ 10:31.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു മുന്നറിയിപ്പു നൽകുന്നു?—1 കൊരിന്ത്യർ 6:9, 10.
◼ ഭൂമിയിലായിരിക്കേ യേശുക്രിസ്തു മദ്യം കഴിച്ചിട്ടുണ്ടോ?—ലൂക്കൊസ് 7:34.
◼ തീറ്റയുടെയും കുടിയുടെയും കാര്യത്തിൽ ഏതു തത്ത്വം സത്യക്രിസ്ത്യാനികളെ വഴിനയിക്കുന്നു?—1 കൊരിന്ത്യർ 10:31.